Showing posts with label മൗലാനാ മൌദൂദി. Show all posts
Showing posts with label മൗലാനാ മൌദൂദി. Show all posts

Wednesday, October 20, 2010

ജമാഅത്തെ ഇസ്‌ലാമിയോട് ആര്‍ക്കാണ് വിരോധം? - 2

ജമാഅത്തെ ഇസ് ലാമിയോട് ആര്‍ക്കാണ് വിരോധം എന്ന കുറിപ്പിന്റെ തുടര്‍ച്ചയാണിത്‌. ദൈര്‍ഘ്യം ഭയന്നാണ് രണ്ടാക്കിയത്. വിശദീകരണങ്ങള്‍ ഒന്നുമില്ല. വേണമെന്ന് തോന്നിയാല്‍ പിന്നീട് ആവാമല്ലോ.

2   ജമാഅത്തിന്റെ ആജന്മ വൈരികളാണ് ഖാദിയാനികള്‍. ബ്രിട്ടീഷുകാര്‍ സ്പോണ്സര്‍ ചെയ്ത വ്യാജ പ്രവാചകത്വ വാദി ഗുലാം അഹ്മദ് ഖാദിയാനിയുടെ നവീനവാദങ്ങളെ പ്രമാണയുക്തമായി തുറന്നു കാട്ടിയത് മൌദൂദിയാണ്. മൌദൂദി യുടെ ഖാദിയാനീ മസ്അല എന്ന ലഘുപുസ്തകം  ഖാദിയാനിസത്തിന്റെ അടിവേര് പിഴുതെടുക്കുന്നതാണ്. ഖാദിയാനികളുടെ ജമാഅത്ത് /മൌദൂദി ശാത്റവത്തിനു തീര്‍ച്ചയായും അടിസ്ഥാനമുണ്ട്.


3  നിര്മത നിരീശ്വര പ്രസ്ഥാനങ്ങള്‍ ജമാഅത്തിനെ ശത്രു പക്ഷത്ത് കാണുന്നു. ആശയപരമായ ഭിന്നത തന്നെ കാരണം. അതിനും സാധുതയുണ്ട്. അരാജകത്വത്തിന്റെ  പ്രണേതാക്കളും  ധര്‍മബോധത്തിന്റെ വക്താക്കളും തമ്മില്‍ എതിര്‍പ്പ് ഉണ്ടായില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളു. 


4 ഏത് അന്യ മതോല്‍കര്‍ഷത്തെയും വച്ചുപൊറുപ്പിക്കാനാവാത്ത, അസഹിഷ്ണുക്കളായ തീവ്ര വര്‍ഗീയ ചിന്താഗതിക്കാര്‍.


ജമാഅത്തിന് ശത്രുക്കള്‍ ഇനിയും ഉണ്ട്. പക്ഷേ അവയൊന്നും ആശയപരമല്ല. നിതാന്ത ശത്രുക്കളുമല്ല. ഉദാഹരണത്തിന്  കേരളത്തിലെ മുജാഹിദുകള്‍, എന്‍ ഡി എഫുകാര്‍, ഇന്ത്യന്‍ യൂനിയന്‍  മുസ്ലിം ലീഗിലെ ചില നേതാക്കള്‍,  കോണ്ഗ്രസ്സ് പോലെ ചില ദേശീയ കക്ഷികളിലെ ഏതാനും പേര്‍.  ആ ശത്രുതയൊക്കെ താല്‍ക്കാലിക ലാഭത്തിനു വേണ്ടി ചില താല്‍പര കക്ഷികള്‍ കുത്തിപ്പൊക്കുന്നതാണ് എന്ന യാഥാര്‍ത്ഥ്യം എല്ലാവര്ക്കും അറിയാം.

Tuesday, October 19, 2010

ജമാഅത്തെ ഇസ്‌ലാമിയോട് ആര്‍ക്കാണ് വിരോധം?

സമീപകാല കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശത്രുക്കള്‍ ഉള്ളത് ആര്‍ക്കാണെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ ഒരു ഉത്തരമേ ഉള്ളൂ - ജമാഅത്തെ ഇസ്‌ലാമി!  സംഘബലത്തിലും സാമ്പത്തികശേഷിയിലും പിന്നോക്കമാണെങ്കിലും ശത്രുക്കളുടെ കാര്യത്തില്‍  സമ്പന്നമാണ് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി.

എനിക്ക് മനസ്സിലായിടത്തോളം, ജമാഅത്തെ ഇസ്‌ലാമിക്ക് ഉണ്ടായിരുന്ന ആദ്യകാല ശത്രുക്കള്‍ ഇവരാണ് : 

1 -  മുസ്ലിം ലീഗ് . ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ അല്ല ഞാന്‍ ഉദ്ദേശിച്ചത്. 1906-ല്‍ ഏതാനും മുസ്ലിം കച്ചവടക്കാര്‍  ചേര്ന്നു അവിഭക്ത ഭാരതത്തിലെ ധാക്കയില്‍ വെച്ച്‌ രൂപം നല്‍കിയ ആള്‍ ഇന്ത്യാ  മുസ്‌ലിം ലീഗിനെയാണ്‌. ഹിന്ദിയെ ഉത്തരദേശത്തിനെ ഔദ്യോഗിക ഭാഷയാക്കിയതിനെ തുടര്‍ന്ന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ നിന്നു രൂപപ്പെട്ടതാണ് ആ മുസ്ലിം ലീഗ്‌. ഇസ്മാഈലി ഷിയാക്കളുടേ ഇമാം ആയിരുന്ന ആഗാ ഖാന്‍ മൂന്നാമന്‍ ആയിരുന്നു സ്ഥാപക പ്രസിഡന്റ്‌. പിന്നെപ്പിന്നെ ആ കച്ചവടക്കൂട്ടായ്മക്ക്‌ അന്നത്തെ ഇന്ത്യന്‍ സാഹചര്യം സാമുദായിക രാഷ്ട്രീയത്തിന്റെ വര്‍ണം നല്‍കുകയായിരുന്നു എന്ന് പറയാം. 1918 വരെ മൗലാനാ മുഹമ്മദ്‌ അലി ആയിരുന്നല്ലോ ആള്‍ ഇന്ത്യാ മുസ്ലിം ലീഗിന്റെ പ്രസിഡന്റ്‌. (1923 ല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം ആയിരുന്നു.) ജിന്നയുടെ ഇന്ത്യാ വിഭജന വാദത്തോടെയാണു ആള്‍ ഇന്ത്യാ മുസ്ലിം ലീഗിനു രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടാവുന്നത്‌. സാമുദായികത വിതച്ച് സ്വാര്‍ഥത വിളയിച്ചെടുക്കാന്‍ പറ്റിയ കാലാവസ്ഥയായിരുന്നു അന്ന്‍. 

 ആദ്യകാലങ്ങളില്‍, അന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയരംഗം കലങ്ങിത്തുടങ്ങുന്നതിനു മുന്‍പ്‌, മൗലാനാ മൌദൂദിയുടെ ലേഖനങ്ങളെയും ചിന്തയേയും അങ്ങേയറ്റം പ്രശംസിച്ചു കൊണ്ടുള്ള നിലപാടായിരുന്നു ലീഗുകാര്‍ക്ക്‌. (ആദ്യകാല മുജാഹിദ്‌ നേതാവ്‌ കെ. എം. മൗലവിയുടെ അല്‍മുര്‍ഷിദില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചതൊന്നും ഞാന്‍ ഇവിടെ എടുത്ത്‌ പറയേണ്ടതില്ല. എന്റെ ലീഗ് സുഹൃത്തുക്കള്‍ പിണങ്ങും ). പക്ഷേ, മതപണ്ഡിതനായ മൌദൂദിക്ക്  ഇന്ത്യാ വിഭജനത്തെ കേവല സാമുദായികതയുടെ പേരില്‍ അനുകൂലിക്കാന്‍ ആവില്ലായിരുന്നു. സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ വടം വലി (സിയാസീ കശ്മകശ്‌ എന്ന പേരില്‍ അറിയപ്പെടുന്ന പുസ്തകം) എന്ന പുസ്തകത്തിന്റെ രചനയോടെയാണെന്നു തോന്നുന്നു മുസ്ലിം ലീഗിനു മൌദൂദി ചതുര്‍ഥിയാകുന്നത്‌. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ തെന്നിന്ത്യന്‍ സമ്മേളനം, ലീഗുകാര്‍ കലക്കിക്കൊടുത്തു. (ഗുണ്ടാപ്പണി - ക്വട്ടേഷന്‍ വര്‍ക്ക്‌ പാരമ്പര്യമായി കിട്ടിയതാണെന്ന് പറയാം!) 

ജമാഅത്തും മുസ്ലിം ലീഗും തമ്മിലുള്ള വിയോജിപ്പിന്റെ അടിസ്ഥാന ഹേതു ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇതാണ്: ലീഗ് സാമുദായികതയിലും ജമാഅത്ത് ധാര്‍മികതയിലും വിശ്വസിക്കുന്നു. ഇത് രണ്ടും ഒരു കാലത്തും ഒത്തു പോവുകയില്ല. ജമാഅത്തും ലീഗും ഏതെങ്കിലും കാലത്ത് ഒന്നാവുമെന്ന്‍ കരുതുന്ന വല്ലവരും ഉണ്ടെങ്കില്‍ ഏറ്റവും മികച്ച ഭാവനാസമ്പന്നനുള്ള അവാര്‍ഡ്‌ അദ്ദേഹത്തിന് നല്‍കണം. ഒന്നുകില്‍ ജമാഅത്തിന് സാമുദായികതയുടെ രോഗം ബാധിക്കണം, അല്ലെങ്കില്‍ ലീഗ് നേതൃത്വത്തിന് അല്പം ധാര്‍മികത ഉണ്ടാവണം. (അത് ഉണ്ടായിരുന്നവര്‍ - ഉദാഹരണത്തിന് മര്‍ഹൂം ഇബ്രാഹിം   സുലൈമാന്‍ സേട്ട്  - ജമാഅത്തിനോട്‌ സൌഹൃദ നിലപാടായിരുന്നു പുലര്‍ത്തിയിരുന്നത് എന്നത് സ്മരണീയമാണ് ).

തുടരും...